21 October 2019

വയനാട് കാണേണ്ട സ്ഥലങ്ങൾ

ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് .  അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്..
അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം.എവിടെ നിന്ന് തുടങ്ങണം , എങ്ങനെ പോകണം , എവിടെല്ലാം പോകണം , അവിടങ്ങളിലെ കാഴ്ചകൾ ,entrance fee & സ്ഥലങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണവും തുടങ്ങിയവ എല്ലാം route map സഹിതം കൊടുത്തിട്ടുണ്ട് .ഇനി നമുക്ക് വയനാട്ടിലേക്ക് പോകാം..
വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ?
മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്പിച്ചു വന്നിട്ട് ഒന്നും കാണാൻ കഴിയാതെ അകെ ശോകം ആയി തിരിച്ചു പോകും , ഏത് ജില്ലക്കാർ ആയാലും അറിവില്ലായ്മ കൊണ്ട് ഒരാൾക്കും വയനാട്ടിലെ ഒരു സ്ഥലവും വിട്ട് പോകരുത് , അതിന് വേണ്ടി ആണ് എന്റെ ഈ post ,
ഇത് post വയനാടിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു

വയനാടിന്റെ ചരിത്രം.

കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. ജനസംഖ്യ വച്ച് നോക്കുക ആണെൻകിൽ ഏറ്റവും പിറകിൽ ആണ് , തൊട്ടടുത്ത ജില്ലകൾ ഒന്ന് കോഴിക്കോടും മറ്റൊന്ന് കണ്ണൂരും പിന്നെ മലപ്പുറവും ആണ് , കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു .വയനാട് എന്ന് പേരുകിട്ടിയതിനു പിറകിൽ നാലുകാര്യങ്ങൾ ആണ് പറയുന്നത്
വയൽ നാട്,കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്,മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ എന്നീ പേരുകളും വയനാട് എന്നാ പേര് കിട്ടാൻ കാരണമായി പറയുന്നു.
ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്ക് പോകാം.

*1.താമരശ്ശേരി ചുരം(വയനാട് ചുരം )*

വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തന്നെ വരുന്ന സ്ഥലം ആണ് താമരശ്ശേരി ചുരം, മഹാനായ നടൻ പപ്പു super hit ആക്കിയ സ്ഥലം , വയനാട്ടിലേക്ക് എത്താൻ വേറെ പല വഴികൾ ഉണ്ടെൻകിലും താമരശ്ശേരി ചുരം വഴി പോകുമ്പോൾ അതിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് , ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പാത ആണ് ഇത് .പണ്ടുകാലത് കുതിര സവാരി ചെയ്തു വയനാട്ടിൽ എത്താൻ പാകത്തിൽ ആയിരുന്നു ചുരം , പിന്നീട് അത് ദേശീയപാത 212 ദേ ഭാഗം ആയി ,ഇന്ന് ഇതൊരു കർണാടകയിലേക്ക് ഉള്ള അന്തർസംസ്ഥാന പാത ആയി ആണ് എല്ലാവർക്കും കൂടുതൽ പരിചയം.
കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്ന് ആണ് ചുരം തുടങ്ങുന്നത് വയനാട്ടിലെ ലക്കിടിയിൽ വന്നു അവസാനിക്കുമ്പോഴേക്കും ഏകദേശം 12 km പൂർത്തിയാകും . അതിനിടക്ക് 9 കൊടും വളവുകളും ചെറിയ അരുവികളും കൊടും കാടുകളും മനോഹരമായ പ്രകൃതി ഭംഗിയും ഒക്കെ നമുക്കു കാണാം .ഒൻപതാമത്തെ വളവ് കഴിഞ്ഞു ആണ് main attraction ഇതിനെ ലക്കിടി view point എന്നും പറയും.
അവിടെ നിന്ന് നോക്കിയാൽ നമ്മൾ യാത്ര തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഏറെ കുറെ panoramic view കിട്ടും , കാലാവസ്ഥ നല്ലതാണെൻകിൽ 56 km അപ്പുറം കിടക്കുന്ന കോഴിക്കോട് ബീച്ച് വരെ കാണാം . ഇപ്പോൾ മനസിലായില്ലേ ആ ഒൻപതാമത്തെ വളവിന്റെ പ്രാധാന്യം . കൂട്ടിന് കോടമഞ്ഞും കുറച്ചു തണുപ്പും ഉണ്ടാകും ചിലപ്പോൾ ഒക്കെ .
View point ലെ രാത്രി കാല കാഴ്ചകളും അതി മനോഹരമാണ് , ദൂരെ അങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം കണക്കെ മിന്നി മറയുന്ന വെളിച്ചവും ചുരമിറങ്ങി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും , മൈസൂരിലേക്കും മറ്റും tour പോകുന്ന സ്കൂൾ / കോളേജ് പിള്ളേരുടെ ആഹ്ലാദത്തിമിർപ്പും ഒക്കെ അവിടെ നിന്നാൽ ആസ്വദിക്കാൻ പറ്റും .

*2.ചങ്ങലമരം ( chain tree)*

ലക്കിടി view point കഴിഞ്ഞു 1 km ആകുമ്പോൾ ചങ്ങലമരം എത്തും ,ഇവിടെ എത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ്കാർ ചെയ്ത ഒരു ചതിയുടെയും കൊലപാതകത്തിന്റെയും വേദനിക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിൽ കടന്നു വരും .കോഴികോട്ടുനിന്നു നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷ്കാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാകുവാൻ കഴിയുന്നില്ല , അന്നേരം അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടനെ ആശ്രയിച്ചു ,വൻ തുകയും offer ചെയ്തു .
British Engineering നെ വെല്ലുന്ന തരത്തിൽ പാത കണ്ടെത്തി , എന്നാൽ ഇതിന്റെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി കരിന്തണ്ടനെ മലമുകളിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു ,പിന്നീട് അതിലേ പോകുന്ന കാളവണ്ടികൾ മുതൽ എല്ലാം അപകടത്തിൽ പെടാൻ തുടങ്ങി , ഇതിനു കാരണമായി കരുതുന്നത് കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവ് ആണ് എന്നാണ് , അവസാനം ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി മരത്തിൽ തളച്ചു , ഇന്ന് ഇതിനടുത്തായി ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട്‌ ‘ചങ്ങല മുനീശ്വരന്‍ കോവില്‍’ എന്നാണ് പേര്.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച കരിന്തണ്ടന്‍ സ്മൃതിയാത്ര ഉണ്ടാകാറുണ്ട് .അത് അവിടത്തെ ഒരു സംഘടന നടത്തുന്നതാണ് .1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. ഇതൊക്കെ കൊണ്ട് തന്നെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്ത എല്ലാവരും കാണുന്നത് .ഇപ്പോൾ കരിന്തണ്ടനെ ആസ്പദമാക്കി ഒരു സിനിമയും വരുന്നുണ്ട് .ലീല സന്തോഷ് സംവിധാനം ചെയ്തു വിനായകൻ നടൻ ആകുന്ന ഒരു ചരിത്ര സിനിമ ആണ് .

*3.പൂക്കോട് തടാകം*

ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം .പെഡൽ ബോട്ട് സഫാരി ഇവിടെ ലഭ്യം ആണ് കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് .പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് “പൂക്കോടൻ പരൽ” . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് .തടാകത്തിൽ നീല ആമ്പൽ കാണാം .4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്.
       Visiting time: 9:00 am – 5:00 pmEntry for Entry fees
Adult Rs.20Children Rs.10 Camera Rs.20 Pedal Boat 2 seat Rs.100
Pedal Boat 4 seat Rs.200 Row boat Rs.350 പൂക്കോട് lake ഇൽ ഉള്ള activities
* Boating * Children park * Aquarium * Fish Spa * Magic Mirror* Handicrafts

*4. വൈത്തിരി*

പൂക്കോട് തടാകത്തിൽ നിന്ന് 2.3 km ദൂരത്താണ് വൈത്തിരി .വയനാട് ജില്ലയിൽ ആകെ മൂന്നു താലൂക്ക് മാത്രമേ ഉള്ളൂ , അതിൽ ഒന്നാണ് വൈത്തിരി .കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും ഇവിടെ നിന്ന് പുറപ്പെടാറുണ്ട്.കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള ‘വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല’ വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് .

*5. മേപ്പാടി*

വൈത്തിരി ഇൽ നിന്ന് 17 km ആണ് ദൂരം .
വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.

*6. ചെമ്പ്ര കൊടുമുടി*

Pookode lake ഇൽ നിന്ന് 24 km ആണ് ഇവിടേക്ക് ഉള്ള ദൂരം .മേപ്പാടിയിൽ നിന്ന് 8 km ഉം ആണ് .
വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ .മലകയറുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ് .ഈ തടാകം വറ്റാറില്ല .
മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങ്ങ് നു അനുമതി വാങ്ങേണ്ടതാണ്. ഇതൊരു 3 മണിക്കൂർ എടുക്കും.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.നാലര കിലോമീറ്റർ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം അതിൽ ഒരു കിലോമീറ്റർ നടന്നാൽ watch tower ന് അടുത്ത് എത്തും .
രണ്ട് കിലോമീറ്റർ കൂടി നടന്നാൽ ഹൃദയതടാകത്തിൽ എത്തും .ഏറ്റവും മുകളിൽ എത്താൻ വീണ്ടും ഒന്നര കിലോമീറ്റർ നടക്കണം .ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.
(Map 2 നോക്കുക ) Time : 7am to 5pm  Chembra Peak Wayanad Entry Fee: 20 per person 750 for Trekking, Foreigners -1500(For a group of 10 people) 150 for Guide Charges
10 Parking fee for 2 wheelers

*7.ചൂരൽമല വെള്ളച്ചാട്ടം*

Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം .20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻ ആണ് .മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .മേപ്പടിയിൽ നിന്നും ചൂരൽ മല റോ
*8.അരണമല*

പൂക്കോട്‌ lake ഇൽ നിന്ന് 28 km ദൂരം ഉണ്ട്. മേപ്പാടിയിൽ നിന്ന് 12 km ഉം .മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്‌. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.

9. 900 കണ്ടി

മേപ്പാടിയിൽ നിന്ന് 15 km ആണ് ദൂരം .വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്.4×4 & bike നു മാത്രമേ പോകുവാൻ കഴിയൂ
കൊടും കാടിനുള്ളിലൂടെ ആണ് യാത്ര .അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും .തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.

*10. സൂചിപ്പാറ വെള്ളച്ചാട്ടം*

സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനൽ പാറ വെള്ളച്ചാട്ടം.വാഹനങ്ങൾ കുറച്ചു മാറി ആണ് പാർക്കിങ് , പിന്നീട് ഏകദേശം 1.5 km കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൻ , വഴികൾ എല്ലാം കല്ലുപാകിയതാണ് .ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികൾക്ക് നല്ല അനുഭവം നൽകും.
100 അടി മുതൽ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.
    Best time to visit: Oct, Nov, Dec and Jan months. Visiting Hours: 8:00 am – 5:00 pm Entry for Entry fees Adult Rs.50 Children Rs.30 Camera Rs.40
Foreigners Rs.90 Camera (Foreigners) Rs.80

*11. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം*

മേപ്പാടിയിൽ നിന്ന് 15 km ഉം കൽപ്പറ്റയിൽ നിന്ന് 24 km ഉം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 km ഉം ദൂരം ഉണ്ട് .സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം.
മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.സീതാദേവി ഭൂമി പിളര്‍ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര്‍ പറയുന്നു. മുന്‍പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു

*12. കാന്തൻ പാറ waterfalls*

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്.
പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം

*13. സണ്‍റൈസ് വാലി*

ഇപ്പോൾ closed ആണ്.വനംവകുപ്പിന്റെ കീഴിൽ ആണ് ഇവിടം .മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ വടുവഞ്ചാല്‍ ടൗണില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ സണ്‍റൈസ് വാലി വ്യൂ പോയന്റിലെത്താം. മേപ്പാടി-വടുവഞ്ചാല്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് പാടിവയല്‍ മഖാമിന്റെ സമീപത്തിറങ്ങി കാടാശ്ശേരിയിലേക്ക് നടന്നാലും ഇവിടെയെത്താം.കുന്നുകളുടെ ചെങ്കുത്തായ താഴ്!വരയിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തംപാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന പുഴകള്‍ സംഗമിച്ച് ചാലിയാര്‍പ്പുഴയായി രൂപാന്തരം പ്രാപിക്കുന്നതും സണ്‍റൈസ് വാലിയിലാണ്. മനോഹരമായ സൂര്യോദയവും ഇവിടെനിന്ന് കാണാന്‍കഴിയും. മേപ്പാടി വനം റെയ്ഞ്ച് ഓഫീസിനുകീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സണ്‍റൈസ് വാലി വരെ വാഹനങ്ങളിലെത്തിപ്പെടാനും കഴിയും.

*14. നീലിമല view point*

കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4×4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .

*15.മീന്മുട്ടി വെള്ളച്ചാട്ടം*

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്. കാണാൻ ഒരു വഴി ഉണ്ട് നീലിമല നിന്ന് കാണാം .

*16. മഞ്ഞപ്പാറ*

നീലിമയിൽ നിന്ന് 12 km ആണ് ദൂരം .അമ്പലവയലിലെ ക്വാറികൾക്കിടയില്‍ തല ഉയർത്തിനിൽക്കുന്ന സ്ഥലമാണ്മ ഞ്ഞപ്പാറ .ഇവിടെ സൂര്യോദയവും സൂര്യസ്തമയവും കാണാം ഉള്ളതാണ്.താഴെ കാരാപ്പുഴ dam ആണ്. കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്.
അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും .ചുറ്റും പാറമടകൾ ആണ് .പാറമടകൾക്കിടയിലായതിനാൽ അതികമാരും ഇഷ്ടപ്പെടാനും വഴിയില്ല .

*17. നെല്ലറച്ചാൽ*

കാരാപ്പുഴ ഡാമിന്റെ ഭാഗം തന്നെ ആണ് . സീസൺ ആകുമ്പോൾ ഇവിടം മൊത്തം ആമ്പലും താമരയും വിടർന്നു നിൽക്കുന്നത് നല്ല ഭംഗി ഉള്ള കാഴ്ച ആണ് .നല്ല നടൻ മത്സ്യം കിട്ടു

*18. വയനാട് ഹെറിറ്റേജ് മ്യൂസിയം*

നീലിമലയിൽ നിന്ന് 11 km ഉം കാരാപ്പുഴ ഡാമിൽ നിന്ന് 5 km ഉം ദൂരം ഉണ്ട് .വയനാട് ഹെറിറ്റേജ് മ്യൂസിയം അഥവാ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും വിളിക്കാറുണ്ട് . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്.നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, മറ്റ് രസകരമായ വസ്തുക്കൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുരാതന ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, മൃദു ശിലകളും വിഗ്രഹങ്ങളും മ്യൂസിയത്തിൽ ഉണ്ട് .
നാലു തലം ആയിട്ടാണു മ്യൂസിയം set ചെയ്ത്തിരിക്കുന്നതു
1- വീരസ്മൃതി: കാലി കവർചയും,അവ വീണ്ടെടുക്കാൻ നടത്തിയ പോരുകളിൽ വീരമൃത്യു വരിച്ച വീരൻമാരുടെ സ്മരണക്കായി നാട്ടിയ കഥകൾ കൊത്തിയ സ്മരണശിലകളാണ് ഇവിടെ.1000 വർഷങ്ങൾക്ക് മുന്പ് ജീവിച്ച ഒരു പുലിമുരുകന്റെ ശിലയും ഉണ്ട്

2-ദേവ സ്മൃതി: 1000 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിലോ കാവുകളിലോ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണ് ഇവ. വയനാടൻ സമതലങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ ആചാരങ്ങളിലേക്ക് ഇവ വിരൽ ചൂണ്ടുന്നു.ഭൈരവമൂർത്തി പ്രതിമകളാണ് അധികവും.

3- ജീവനസ്മൃതി: വയനാടൻ ഗ്രാമീണതയിടെയും കാർഷിക വൃത്തിയുടെയും അടയാളങ്ങളാണ് ഇവിടെ ഉളളത്.

4-ഗോത്ര സ്മൃതി:ഗോത്രജീവിതത്തെകുറിച്ചും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്.
സമയം: 10 മുതൽ വൈകുന്നേരം 5.30 വരെ പ്രവേശന ഫീസ്: മുതിർന്നവർക്ക് 20 രൂപ.
കുട്ടികൾക്ക് 10 രൂപ. ക്യാമറ 20 രൂപ.വീഡിയോ ക്യാമറ 150 രൂപ. (map 7 നോക്കുക )

*19. കടുവക്കുഴി*

അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു പോവുന്ന ചെറിയ വഴിലൂടെ പോയാൽ ഇവിടെ എത്തും .കടുവാക്കുഴിക്ക്‌ ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം. പാറകളുടെ ഇടയിലെ ഒരു വിടവ്‌ ആയേ പുറമെ നിന്ന് തോന്നൂ.
വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക്‌ ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട…അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്‌. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം…

*20. കാരാപ്പുഴ dam*

കൽപ്പറ്റയിൽ നിന്ന് 17 km ഉം , എടക്കൽ ഗുഹയിലേക്ക് ഇവിടെ നിന്ന് 10 km ഉം ഉണ്ട് . പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.
കാക്കവയലിൽ നിന്നും 8 km ദൂരവും സുൽത്താൻ ബത്തേരിയിൽ നിന്ന് 25 km റും ആണ് ദൂരം .ഇതൊരു earth dam ആണ് .എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

*21. കാരാപ്പുഴ പബ്ലിക് അക്വേറിയം*

കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം ആണ് ഇത് .കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .കാരാപ്പുഴ ഡാമിൽ നിന്നും ഒരു 2 Km ദൂരം ആണ് ഉള്ളത്. ഇറക്കുമതി ചെയ്ത പല മീനുകളും ഇവിടെ ഉണ്ട് . കുട്ടികളുമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും.
കാരാപ്പുഴ dam മൊത്തമായി long view ഇവിടെ നിന്ന് കാണാം .
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ്
22. ഉറവ് Bamboo Grove

വൈത്തിരി ഇൽ നിന്ന് 22 km ഉം സുൽത്താൻബത്തേരി ഇൽ നിന്ന് 21 km ഉം കാരാപ്പുഴ ഡാമിലേക്ക് 7 km ഉം ആണ് ദൂരം .ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.
കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട് .നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.

*23. ആറാട്ടുപാറ*

കാരാപ്പുഴ ഡാമിൽ നിന്ന് 8 km ആണ് ദൂരം .
അങ്ങനെ അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ .ഇവിടെ നിന്നാല്‍ നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .

*24. ഫാന്റം റോക്ക്, വയനാട്*

ആറാട്ടുപാറയിൽ നിന്ന് 1 km മാത്രമേ ദൂരം ഉള്ളൂ . അമ്പലവയലിൽ നിന്ന് 2.7 km ഉം .
തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട് .ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹയിലേക്ക് ഇവിടെ നിന്ന് 6 km മാത്രമേ ഉള്ളൂ.

*25. അമ്പ് കുത്തി മല*

ഹനുമാൻ മല എന്നും വിളിക്കാറുണ്ട് .നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്
ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.

*26. എടക്കൽ ഗുഹ*

അമ്പുകുത്തി മലയിൽ ആണ് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് .
ഗുഹ എന്ന് പറയുമെൻകിലും ഇതൊരു ഗുഹ അല്ല ,മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ.
സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിൽ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങൾ ആണ് ഗുഹയിൽ കാണുവാൻ കഴിയുക.
ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. .
Entry time:- 9 am-3.30 pm എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും Edakkal Caves – Entry Fee, Timing, Address, Official Website
Address Edakkal Hermitage, Wayanad, Kerala – 673592 Entry Fee : Entry Fee for Indians : 20 Rs. Entry Fee for Foreigners : 40 Rs.Vehicle Fee : Fee for Shuttle Jeep per person : 70 Rs. Timings : Visiting Hours -10:00 AM – 7:00 PM Phone No (Official) +91-98470-01491 / +91-94472-62570 Photography allowed or not Allowed Cam-order Fee : 100 Rs. Still Camera Fee : 25 Rs.

*27. Jain temple*

എടക്കൽ ഗുഹ ഇൽ നിന്ന് 12 km ദൂരത്തിൽ ആണ് .വയനാട് ജില്ലയിലെ ബത്തേരി ഇൽ ആണ് ഈ ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽനിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്.
1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു. Time : 8 am to 12 pm & 2 pm to 6 pm

*28. മുത്തങ്ങ*

Jain temple ഇൽ നിന്ന് 15 km ഉം കൽപ്പറ്റ ഇൽ നിന്ന് ആണെൻകിൽ 38 km ഉം ആണ് ദൂരം .1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും.സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കർണ്ണാടകവും തമിഴ്നാടും സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍
ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം.
കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു.മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്. Entry Fee: Indians: Rs. 10 per person Children below 12 years and bonafide students on tour: Rs. 5 per head Foreigners: Rs.100 per person Elephant or jeep safaris Rs.300 per person.

*29. Chethalayam waterfalls*

വയനാടിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെൻകിലും വനം വകുപ്പ് കനിയാതെ ഈ വെള്ളച്ചാട്ടം കാണുവാൻ കഴിയില്ല .ഏറെ പരിസ്ഥിതി സംരക്ഷണപ്രാധാന്യമുള്ള വനമായതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിരിക്കുന്നത്.വയനാട് വന്യജീവിസങ്കേതത്തിനു കീഴിലെ കുറിച്യാട് റെയ്ഞ്ചില്‍ ആണ് ഇത് .പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്ക് കബനി നദിയിലാണ് വന്നുചേരുന്നത്

*30. കുറുവ ദീപ്*

മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്. കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക .
ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ .  Entry Fee * 80 per person for Indians * 150 per person for Foreign Tourists * 50 for Still Camera * 10 Parking fee for 2 wheeler * 30 Parking fee for Auto * 50 Parking fee for Car / Jeep * 80 Parking fee for Bus / Mini bus

*31. കുട്ടേട്ടന്റെ ഉണ്ണിയപ്പ കട*

മാനന്തവാടി -കുട്ട വഴി മൈസൂർ യാത്ര ചെയ്യുംപോൾ തിരുനെല്ലി യിലേക്കു തിരിയുന്ന തെറ്റ് റോഡ് ജംക്ഷനിൽ ആണ് ഈ ഉണ്ണിയപ്പക്കട
ഒരു പ്രശസ്തമായ ഉണ്ണിയപ്പക്കട ആണ് ഇത് ഇവിടെ നല്ല സ്വാദിഷ്ടമായ ഉണ്ണി അപ്പം കിട്ടും .
(map 11,13 & 14 നോക്കുക )

*32. തോൽപ്പെട്ടി വന്യജീവി സങ്കേതം*

മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത് .
1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .Entry time:-7 am-9am (40 jeeps)3 pm-5pm (20 jeeps)
ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല..
(കടപ്പാട് -എഴുതിയ ആൾക്ക്)

22 September 2019

മൂന്ന് മരണങ്ങൾ ..

ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച രാത്രി 10 മണി സമയം. ഒരില പോലും ചലിക്കാത്ത അതി ഭീതിതമായ നിശബ്ദത .
മേടമാസത്തിലെ അസഹനീയമായ ഉഷ്ണവും വേവും അനുഭവപ്പെടുന്ന അന്തരീക്ഷം .ആ ഗ്രാമ പ്രദേശത്തിലെ പടിഞ്ഞാറുവശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അവിടവിടെയായി ഇട്ടിരുന്ന തെരുവുവിളക്കുകൾ തെമ്മാടി കുട്ടികൾ എറിഞ്ഞു പൊട്ടിച്ചതിനാൽ മറ്റു ഭാഗങ്ങളെ പോലെ അവിടെയും കൂരാ കൂരിരുട്ട് തന്നെ . 
പോലീസുകാരൻ സൈനുക്കാന്റെ കയ്യാലപ്പുറത്തെ വീടിന് താഴെയുള്ള ബൾബ് മാത്രം അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാന സൂചകമായി ഞങ്ങളിൽ നിന്ന് രക്ഷപ്പെടുകയും 60 വാട്ടിന്റെ ശക്തിമത്തായ പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. കിഴക്കു നിന്നും ഒഴുകിവരുന്ന തോട് ഗ്രാമത്തിനെ രണ്ടായി പകുത്തു ഒഴുകിയിരുന്നുവെങ്കിലും ഇപ്പോൾ വെള്ളമില്ലാതെ ചത്തുമലച്ചു കിടക്കുന്നു . ചെളിയിലും പോട്ടിലും പുതഞ്ഞ് കിടന്നുറങ്ങിയിരുന്ന വരാൽ മീനുകളും ശ്വാസം മുട്ടി പുറത്തു ചാടി അവിടവിടെയായി പിടഞ്ഞു ചത്തു കിടപ്പുണ്ട്. 

             തോടിന്റെ വീതിയേറിയ കരയ്ക്കപ്പുറം ചെറിയൊരു കൈത്തോടും പിന്നെ വയലേലകളുമാണ് .കൊയ്ത്ത് കഴിഞ്ഞ വയലുകളിൽ ചിലത് ഉഴുത് മറിച്ചിട്ടിട്ടുണ്ട് . കൂർത്ത നെൽകുറ്റികളുമായി നിൽക്കുന്നവ ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയിട്ടുമുണ്ട് ..
വേനലിന്റ  കാഠിന്യവും ജല ക്ഷാമവും കാരണം വയലുകളിൽ താത്കാലിക കുളങ്ങൾ കുഴിച്ച് കുളിക്കാനും ആടിനെയും പശുവിനെയും കുളിപ്പിക്കാനും മറ്റും ഉപയോഗിച്ചിരുന്നു .
ഗ്രാമത്തെ കുറിച്ചും നാട്ടുകാരെ കുറിച്ചും പറയാതെ സംഭവങ്ങളിലേക്ക് കടക്കുക സാധ്യമല്ല .

       സന്ധ്യ കഴിഞ്ഞാൽ അതുവഴി മൂന്ന് ബസുകളാണ് കടന്നുപോയിരുന്നത്. ഏഴര എട്ടര ഒമ്പതര സമയങ്ങളിലെ ബസുകൾ പോകുന്നത് അനുസരിച്ചാണ് വാച്ചും ക്ലോക്കും റേഡിയോയും ഇല്ലാത്ത വീടുകളിലെ ചിട്ടവട്ടങ്ങൾ ക്രമപ്പെടുത്തിയിരുന്നത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരിൽ മിക്കവരും അന്നന്ന് കിട്ടുന്ന കൂലിയിൽ ഒരു ഭാഗം നാട്ടിലെ ഷാപ്പിൽ കൊടുത്ത് അനുഗ്രഹം വാങ്ങിയശേഷമേ വീടുകളിൽ എത്തിയിരുന്നുള്ളു .വെള്ളം ഉള്ളപ്പോൾ തോടുകളിലും ഇല്ലാത്തപ്പോൾ കുളങ്ങളിൽ നിന്നും കുളിച്ച്, വീട്ടിൽ പോകാതെ തോട്ടിൻ കരയിലെ വിശാലമായ പാറപ്പുറത്തിരുന്നു അന്നത്തെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളും അന്യന്റെ കുറ്റവും കുറവും പെണ്ണുങ്ങളുടെ ദുസ്വഭാവങ്ങളും മറ്റും മറ്റും ചർച്ച ചെയ്ത് രസിക്കുകയും,
പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന്റെ  ബാക്കി ഏറ്റെടുത്ത് അനുരഞ്ജനത്തിന്റെ  ചീത്ത വിളികളുമായും മറ്റും ഇരിക്കുന്ന ശീലവും ചിലർ വളർത്തിയെടുത്തിരുന്നു. അണുകുടുംബങ്ങൾ വ്യാപകമാകാതിരുന്ന അക്കാലത്ത് സമൂഹത്തിനെയും വീട്ടുകാരെയും മാത്രമല്ല ഭാര്യമാരെ കൂടി ഭയന്നു ജീവിക്കേണ്ടി വന്നിരുന്ന പാവം കുടിയന്മാർ ഏഴരക്കുള്ള ബസ് പോയാലുടൻ വീട് പിടിക്കും .ഞണ്ട് ഷാജിയെയും പാമ്പ് ഹസനെയും  പോലെ ഭാര്യമാരെ പേടി ഇല്ലാത്തവർ എട്ടരക്കുള്ള ബസ് വരെ അവിടെത്തന്നെ ഇരിക്കുകയും ശേഷം വീട്ടിൽ ചെന്ന് കറിയിൽ ഉപ്പ് കുറയുകയോ കൂടുകയോ ചെയ്തു എന്നത് പോലെ നിസാരമായതും അപ്പപ്പോൾ തോന്നുന്നതുമായ കുറ്റങ്ങ ളാരോപിച്ച് ഭാര്യയെ കുനിച്ച് നിർത്തിയോ നിവർത്തി വെച്ചോ ഇടി ,അടി ,ചവിട്ട് ,ചീത്തവിളി, പാത്രങ്ങൾ എറിഞ്ഞുടക്കൽ ( ഇത് അടിക്കുന്ന സാധനത്തിന് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും )
എന്നീ കലാപരിപാടികൾക്ക് ശേഷം ഉറക്കത്തിലേക്ക് കടക്കും .കല്യാണം കഴിക്കാത്തതിനാൽ ഭാര്യയെയോ ഉത്തരവാദിത്തമൊന്നുമില്ലാത്തതിനാൽ വീട്ടുകാരെയോ ഭയക്കേണ്ടാത്ത യുവജനങ്ങൾ ഒമ്പതരയുടെ  കെഎസ്ആർടിസി പോകുന്നതുവരെ അവിടെ തുടരും .കെഎസ്ആർടിസി അന്നൊക്കെ തോന്നിയ സമയത്തിന് വരികയും പോവുകയും ചെയ്യുന്നതിനാൽ പത്തുമണിവരെ തുടരാനും ചിലപ്പോഴൊക്കെ ബസ് വരാത്തതിനാൽ വീട്ടിൽ പോകാൻ പറ്റാതെ തോട്ടിൻ കരയിൽ കാത്തിരുന്നു മടുത്ത് പഞ്ചായത്ത് വക പട്ടികൾക്കൊപ്പം ഉറങ്ങുകയും ചെയ്യേണ്ടി വരാറുണ്ട് ..


     എല്ലാ വീടുകളിലും കോഴി ആട് പശു എരുമ തുടങ്ങിയ ജീവികളിൽ ഏതെങ്കിലും ഉണ്ടാവും .അവയെ നോക്കാനായി പ്രത്യേകം പട്ടികളെയും ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ സ്ഥിരപരിചയത്തിനാലും പരിപ്പ് വട പോലുള്ള കൈക്കൂലിയുടെ സ്വാധീനത്താലും പെട്ട് കള്ളൻമാരെ കണ്ടാൽ പട്ടികൾ കുരക്കാൻ നാണിക്കുകയും വീടുകളിൽ നിന്നും കോഴികൾ അപ്രത്യക്ഷമാവുന്നതും പട്ടികളും മനുഷ്യരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമായാണ് നാട്ടുകാർ കണ്ടിരുന്നത് . ഇഷാ വാങ്ക് കേൾക്കുകയോ എട്ടരക്കുള്ള ബസ് പോകുകയോ ചെയ്താൽ അത്താഴത്തിനുള്ള സമയമായി. ശേഷം മണ്ണെണ്ണ ലാഭിക്കുന്നതിനായി വിളക്ക് കെടുത്തപ്പെടുകയും വീടുകൾ ഉറക്കത്തിലേക്ക് വീഴുകയും ചെയ്യും .  കുഞ്ഞുകുട്ടി പരാധീനമടക്കം പകൽ ജോലി ചെയ്യുന്നതിനാൽ മനുഷ്യരും അതിവേഗം ഉറക്കത്തിലേക്ക് വീഴും .
ഇനി ആദ്യം പറഞ്ഞ തീയതിയിലേക്ക് വരാം. പതിവിൽ കവിഞ്ഞ ചൂട് കാരണം പല വീടുകളുടേയും ജനൽ തുറന്ന് തന്നെ കിടക്കുന്നു .തോട്ടിൻ കരയിൽ ഇരിക്കുന്നവരുടെ ചുണ്ടിലെ ബീഡി മാത്രം മിന്നാമിന്നിയെ പോലെ ഇടയ്ക്കിടയ്ക്ക് കത്തുകയും അണയുകയും ചെയ്യുന്നുണ്ട്. കുടിയൻമാരുടെ കലാ പരിപാടികൾ കഴിഞ്ഞിരിക്കുന്നു; സുജാതയുടെ വീടൊഴിച്ച് .അവിടെ സ്ഥിരം പരിപാടി ആയതിനാൽ ആരും അത്ര കണക്കിലെടുക്കാറില്ല. ഏറി വന്നാൽ ലവൾക്ക് ഇതുവരെ നിർത്താറായില്ലേ എന്ന് ആത്മഗതം ചെയ്തു അവഗണിക്കുകയാണ് പതിവ് .ലവൾ എന്ന് പറഞ്ഞാൽ സുജാതയുടെ അമ്മയാണ് .ചട്ടമ്പി നളിനി എന്ന് പറഞ്ഞാൽ പുറത്തുള്ളവർ പോലും അറിയും .ബന്ധുക്കൾ ശത്രുക്കൾ സിനിമയിലെ മുകേഷിന്റെ അമ്മയെപ്പോലെ പോലെ രൂപഭാവങ്ങൾ ഉള്ള ഒരു സ്ത്രീ ആയിരുന്നു അവർ .ഭർത്താവായ വയറൻ സുകു വളരെ നന്നായി കീറുന്ന ആളാണ്.പേര് പോലെ തന്നെ വലിയ വയറു നിറയെ കുടിക്കണം എന്നതാണ് പുള്ളിയുടെ ഒരേയൊരു ജീവിത ലക്ഷ്യം. മൂത്തമകൻ അച്ഛൻറെയും അമ്മയുടെയും ചീത്തവിളിയും വഴക്കും അടിയും കണ്ടും കേട്ടും മടുത്തു ,അടിച്ചുമാറ്റി കെട്ടിയ പെണ്ണുമായി ദൂരെയെങ്ങോ ആണ് താമസം. രണ്ടാമത്തെ മകൻ രമേശൻ ടാപ്പിംഗ് തൊഴിലാളിയാണ്. രാവിലെ വെട്ടാൻ  പോകേണ്ടതാണ് എങ്കിൽ കൂടി വീട്ടിലെ ബഹളം തീർന്നതിനുശേഷം മാത്രമേ തോട്ടിൻ കരയിൽ നിന്നും കക്ഷിവീട് പിടിക്കാറുള്ളൂ.. അതു വരെ വടിവാളുമായി തോട്ടിലിറങ്ങി മീനെ വെട്ടുകയോ ബീഡി വലിച്ച് ശ്വാസകോശം പുകപ്പുരയിലിട്ട റബ്ബർ ഷീറ്റു പോലെ ആക്കി എടുക്കുകയോ ചെയ്യും .


        അങ്ങനെ ഗ്രാമം മന്ദംമന്ദം നിദ്രയിലേക്ക്
വീണു കൊണ്ടിരിക്കുന്നതിനിടയിലാണ്  ഒരു നിലവിളി ഉയർന്നു കേട്ടത് .ഒപ്പം പട്ടികളുടെ നിർത്താതെയുള്ള ഓരിയിടൽ . പാണ്ടിമണിയൻ സജുവിന്റെ വീട്ടിലെ എരുമകളാണ് പട്ടികൾക്ക് ശേഷം ആദ്യമായി ദുരന്തം അറിഞ്ഞതും വലിയവായിൽ നിലവിളിച്ചതും .കാരണം സുജാതയുടെ വീട് തോടിനു അക്കരെയും സജുവിന്റെ വീട് ഇക്കരയുമായിരുന്നു. എരുമകൾ അങ്ങനെ ആളാവണ്ട എന്ന് കരുതിയാവും മറ്റു വീടുകളിലെ ജീവികളും നീട്ടിയുള്ള കരച്ചിലും അമറലും തുടങ്ങി,
(കോഴി ഒഴിച്ചു ,അവയ്ക്കു കൂവാനുള്ള സമയം ആയില്ല പോലും ) കൃത്യനിഷ്ഠ പാലിക്കുന്ന ഇവറ്റകളോട്‌ ആർക്കും ഒന്നും തോന്നിയുമില്ല.എല്ലാ വീടുകളും ഉണർന്നു .എന്തു സംഭവിച്ചു എന്ന് ഒരു നിശ്ചയവുമില്ല . ഞെക്കി കത്തിക്കുന്ന ടോർച്ചുകൾ ഇല്ലാതിരുന്നതിനാൽ ചൂട്ടുകൾ കത്തിക്കപ്പെട്ടു .അപ്പോഴാണ് മനസ്സിലായത് ഇതിനേക്കാൾ പ്രകാശം സുജാതയുടെ വീട്ടിൽനിന്ന് വരുന്നുണ്ട്. വീട് നിന്ന് കത്തുകയാണ് .കണ്ടവർ കണ്ടവർ ചൂട്ട് വലിച്ചെറിഞ്ഞു കയ്യിൽ കിട്ടിയ പാത്രങ്ങളുമായി ഓടി . തോട്ടിൻ കരയിൽ ഇരുന്ന ബീഡി വലിയൻമാർ ആണ് ആദ്യമായി ഓടി എത്തിയത്. നോക്കിയപ്പോൾ ജീവനുള്ള പന്തം പോലെ ഒരാൾ വീട്ടിൽനിന്നിറങ്ങി ഓടുന്നു. സുജാതയുടെ ചേട്ടൻ മോളേ എന്ന് അലറി വിളിച്ചപ്പോഴാണ് അത് സുജാത ആണെന്ന് മനസ്സിലായത്. അയാൾ ഓടിച്ചെന്ന് സുജാതയെ തറയിൽ തള്ളിയിട്ട് ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തീ കെടുത്താൻ നോക്കി. ബാക്കിയുള്ളവരും അതുതന്നെ ചെയ്തു .മണ്ണെണ്ണ തലവഴി ഒഴിച്ചു കത്തിച്ചതാണ് .തീ വീട്ടിലേക്ക് പടർന്നിരിക്കുന്നു .ആളുകൾ വെള്ളം കോരി എത്തുമ്പോഴേക്കും പകുതിയും കത്തി കഴിഞ്ഞിരുന്നു .ചിലർ വാഴ വെട്ടാനും മറന്നില്ല.. എങ്ങനെയൊക്കെയോ തീയണച്ചു. സുജാത ഇട്ടിരുന്ന പോളിസ്റ്റർ പാവാടയും ഉടുപ്പും കത്തി ശരീരത്തോട് ചേർന്നു .പനങ്കുല പോലെ ഉണ്ടായിരുന്ന മുടി മുഴുവൻ കത്തിപ്പോയി. തലയോട്ടി വികൃതമായിട്ടുണ്ട് . 

        അമ്മയെ പോലെ തന്നെ കടഞ്ഞെടുത്ത ശരീരമായിരുന്നു അവൾക്കും .പ്രായത്തിനേക്കാൾ വളർച്ച. അതുകൊണ്ട് തന്നെ രണ്ടാം ക്ലാസ്സിലേക്ക് നേരിട്ട് പ്രവേശനം കിട്ടി. നല്ലപോലെ പഠിക്കും ,പത്താംക്ലാസിൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരാൻ കാത്തിരിക്കുകയായിരുന്നു . കാണുന്നവരെല്ലാം അവളെ കണ്ണ് വെക്കും .പെണ്ണിനെ കെട്ടിക്കാറായി എന്ന് പറഞ്ഞു ഞങ്ങൾ കളിയാക്കും .എങ്കിലും അതൊന്നും അവൾക്ക് പ്രശ്നമില്ല.ചിരിക്കുക മാത്രം ചെയ്യും .സ്കൂൾ വിട്ട് വന്ന് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ വളർത്ത് മൃഗങ്ങൾക്ക് തീറ്റ കണ്ടെത്തേണ്ട ചുമതല കുട്ടികൾക്ക് നൽകുന്നത് അന്നത്തെ ഒരു ആചാരമായിരുന്നു .ആണും പെണ്ണും വ്യത്യാസമില്ലാതെ ഞങ്ങൾ തോടും വയലും പറമ്പും റബ്ബർ തോട്ടങ്ങളും കയറിയിറങ്ങും .സന്ധ്യക്ക് മുൻപ് ഒരു വല്ലം പോച്ച ,അല്ലെങ്കിൽ ഒരു കെട്ട് തോൽ ഇതാണ് ലക്ഷ്യം . അത് പൂർത്തീകരിച്ചു കഴിഞ്ഞാൽ തോട്ടത്തിലോ തോട്ടിൻ കരയിലോ  ഒക്കെ ഇറങ്ങി കളിക്കുക എന്നതായിരുന്നു പ്രധാന വിനോദം. കബഡികളിയും കുട്ടിയും കോലും തൊട്ട് ഉന്തിതൊടീലും ഓല പന്തിൽ ഒട്ടുപാൽ കയറ്റി എറിയൽ വരെ .ശേഷം തോട്ടിലെ കുളിയും ബഹളങ്ങളും .ജലാശയത്തിനടുത്ത് വെച്ചുള്ള സംസാരം വളരെയകലെ വരെ കേൾക്കും എന്ന ശാസ്ത്രീയ വശം അക്കാലങ്ങളിൽ മാത്രമല്ല വിവാഹത്തിന് ശേഷവും എനിക്കറിയില്ലായിരുന്നു .തോട്ടിൽ കുളിക്കാൻ പോകുന്ന എന്നോടൊപ്പം വരാൻ ഭാര്യക്ക് നിർബന്ധം .തോടില്ലാത്ത നാട്ടിൽ നിന്ന് വന്നതു കൊണ്ടോ ആണുങ്ങടെ കുളിസീൻ കാണാനുള്ള ആഗ്രഹമോ ആവുമെന്നാണ് ഞാൻ കരുതിയത് .തോട്ടിൻ കരയിലിരുന്ന് അമ്മായിയമ്മയെ കുറിച്ച് പരാതി കെട്ട് അഴിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത് .എന്തായാലും വീട്ടിലെത്തിയപ്പോൾ , എന്നെ കുറ്റം പറയാനാണോടാ ഇവൾ നിന്നേം കൊണ്ട് കുളിക്കാൻ പോയത് എന്നും നാട്ടുകാരെ മൊത്തം കേൾപ്പിച്ചപ്പോ നിനക്ക് സമാധാനമായല്ലോ എന്നും പഞ്ഞപ്പോഴാണ് ആ പരമമായ സത്യം ഞാൻ മനസിലാക്കുന്നതും പണ്ട് കുളിക്കുമ്പോൾ ഞങ്ങൾ എത്ര പതുക്കെ ചീത്ത വിളിച്ചാലും വീട്ടിലറിയുന്ന ഗുട്ടൻസ് പിടികിട്ടിയതും .(പാവം സബീന ,ചാരവനിതയായ അവൾ വെറുതെ എത്ര ചീത്ത കേട്ടിരിക്കുന്നു ).


        കൂട്ടത്തിൽ കുള്ളനായ    സജുവിനെയായിരുന്നു സുജാതക്ക് ഏറെ ഇഷ്ടം . തമിഴ്നാട്ടിൽ എന്തോ കച്ചവടമായിരുന്ന അവൻറെ അച്ഛന്റെ ആത്മഹത്യയോടെ അമ്മ സജുവിനെയും പെങ്ങൾ സിനിയെയും ഉണ്ടായിരുന്ന സമ്പാദ്യമായ കുറേ എരുമകളെയുമായി അമ്മ വീട്ടിലേക്ക് വന്നിട്ട് രണ്ടു കൊല്ലമേ ആയിട്ടുണ്ടായിരുന്നുള്ളൂ .
സാഹസികനായിരുന്നു അവൻ. ഏത് വലിയ മരത്തിലും കയറും .അയൽവാസിയായ സലാം ആയിരുന്നു ആത്മ സുഹൃത്ത് .മലയാളം പഠിച്ചിട്ടേ സ്കൂളിൽ പോകൂ എന്ന വാശിക്കാരനായിരുന്നു സജു വെങ്കിൽ ,ജീവിക്കാൻ വിദ്യാഭ്യാസം ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന, അബ്ദുൽ സലാം എന്ന സ്വന്തം പേര് "അത്ത് സലാമ് " എന്ന് തെറ്റിച്ചെഴുതിയതിന് ശിക്ഷിച്ച ഗുരുവിന്റെ നെഞ്ചിൽ കയ്യിലിരുന്ന കല്ല് സ്ളേറ്റ്  എറിഞ്ഞ് പൊട്ടിച്ച്  ഗുരുവിന്റെ ഖബറിടത്തിൽ മണ്ണ് വാരിയിടാൻ
പോലും നിൽക്കാതെ സ്കൂളിന്റെ തടവറയിൽ നിന്ന് എന്നെന്നേക്കുമായി  സ്വാതന്ത്ര്യം നേടിയവനാണ് സലാം .
കൂട്ടത്തിൽ മുതിർന്നവനും പുകവലിയിൽ അഗാധ പാണ്ഡിത്യം ഉള്ളവനും മറ്റുള്ളവരെ വലിപ്പിക്കാൻ സദാ സന്നദ്ധനുമായിരുന്നു ആ മഹാൻ .കണ്ണിൽ കൂടി പുകവരുത്തുന്ന വിദ്യ ഞങ്ങളെ ഒറ്റക്കൊറ്റക്ക് മാത്രം രഹസ്യമായി കാണിച്ച് തന്നിരുന്നു  പഹയൻ.കണ്ടവർ കാണാത്തവരെ പ്രോത്സാഹിപ്പിച്ച് അവരെകൂടി കാണിച്ച് ആനന്ദ കണ്ണീർ പൊഴിപ്പിക്കും .സജുവിനും സുജാതയോട് എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു .കബഡി കളിക്കുമ്പോൾ അവളെ മാത്രം അവൻ ചാടിപ്പിടിക്കും .അവളാകട്ടെ പൂച്ചക്കുട്ടിയെ എടുത്തെറിയുന്ന ലാഘ വത്തിൽ അവനെ തൂക്കിയെടുത്ത് എറിയും .പതിവായപ്പോൾ രണ്ടിനെയും ഒരു ടീമിലാക്കി ; വെറും അസൂയ. 

    
           വെന്ത് വെളുത്ത് വികൃതമായിരിക്കുന്ന സുജാതയെ കണ്ട സജുവിന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട് . അവളെ എങ്ങനെ റോഡിൽ എത്തിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം തൊടാൻ പോലും കഴിയുന്നില്ല .ആ ഭാഗം പറിഞ്ഞു വരുകയാണ് .അടുത്ത വീട്ടിൽ നിന്നും  കമ്പിയിൽ പ്ലാസ്റ്റിക് വരിഞ്ഞ കസേര കൊണ്ടുവന്നു .വാഴയില വാട്ടി കസേരയിലിട്ട് അതിൽ എടുത്തു ഇരുത്തി പാടത്ത് കൂടെ ആളുകൾ മാറി മാറി ചുമന്ന് റോഡിൽ എത്തിച്ചു. അപ്പോഴേക്കും കുറച്ചുപേർ വണ്ടി വിളിക്കാൻ ഓടി .അടുത്തെങ്ങും വണ്ടി ഇല്ലാത്തതിനാൻ ഒരു കിലോമീറ്റർ അപ്പുറമുണ്ടായിരുന്ന ഒരു ജീപ്പ് അവർ വിളിച്ചു കൊണ്ടുവന്നു .നീ എന്തിനിത് ചെയ്തു മോളെ എന്ന് ചേട്ടൻ ചോദിക്കുന്നുണ്ട് .അവൾ എന്തോ പിറുപിറുത്തപ്പോൾ നാട്ടുകാർ  നിശബ്ദരായി ചെവിയോർത്തു .ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അച്ഛനോട് വഴക്ക് കൂടിയാൽ ചത്തുകളയും എന്ന്. ഞങ്ങളോടും പലപ്പോഴും അവൾ ഇത് പറഞ്ഞിട്ടുണ്ട് ."എനിക്ക് ഒരു സമാധാനവും ഇല്ല ഞാൻ ചത്തുകളയും എന്ന് " .എങ്കിലും എല്ലാ കുടിയന്മാരുടെ വീട്ടിലെ പെണ്ണുങ്ങളും പറയുന്നത് പോലെയേ ഞങ്ങളും കരുതിയുള്ളൂ..
പക്ഷേ ...,ആരുടെയും മനസ്സറിയാൻ നമുക്ക് ആവില്ലല്ലോ .എനിക്ക് ജീവിക്കണം കൊച്ചേട്ടാ എന്നെ ആശുപത്രിയിൽ കൊണ്ടു പോ.. എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നവൾ പിറുപിറുത്തുകൊണ്ടിരുന്നു. ജീപ്പിനുള്ളിൽ കസേര ഉൾപ്പെടെ കയറ്റിവെച്ചു .ആരുടെയോ മുണ്ടും പുതച്ചിരിക്കുന്ന സുജാതയെ ഞങ്ങൾ അവസാനമായി കണ്ടു . തിരിച്ചു പോകുമ്പോൾ വഴിയിൽ അടർന്നു കിടന്നിരുന്ന കരിഞ്ഞ ഭാഗങ്ങൾ കണ്ടപ്പോൾ പലരും സഹിക്കാൻ കഴിയാതെ എങ്ങലടിച്ചു . ചിരിച്ചുകൊണ്ടല്ലാതെ ആരോടും സംസാരിക്കാത്ത അവളെ  എല്ലാവർക്കും ഇഷ്ടമായിരുന്നു.
അന്നാരും ഉറങ്ങിയില്ല ,ചിലർ തോട്ടിൻ കരയിലും മറ്റുള്ളവർ തോമാച്ചായന്റെ വീടിന് മുന്നിലും കൂടിയിരുന്നു കട്ടൻ ചായ കുടിച്ചുകൊണ്ട് പൊള്ളലേറ്റാൽ ചികിത്സ ഇല്ല എന്ന് തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകിക്കൊണ്ടിരുന്നു .നേരം വെളുക്കും മുന്നേ ആ വാർത്ത എത്തി, പോകുംവഴി തന്നെ സുജാത മരിച്ചു. ഉച്ചയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് അവളെത്തി .ആർക്കും കാണാനായില്ല .കൂടെ പഠിച്ചവരും ടീച്ചർമാരും ഉൾപ്പെടെ വിങ്ങി കരഞ്ഞു . അല്ലെങ്കിൽ തന്നെ അവളുടെ  ചുണ്ടുകളും മുഖവും ഇല്ലാത്ത ,ചിരി ഇല്ലാത്ത ആ മുഖം ആർക്കാണ്  കാണാൻ കഴിയുക....


       പക്ഷേ പിന്നീട് പ്രേതകഥകളിലൂടെ അവൾ പുനർജനിച്ചു .കഥകൾ പറഞ്ഞു ഭയപ്പെടുത്തിയത്   സബീനയാണ് .ഏറ്റവും നല്ല നുണക്കഥകൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ഇതിനെ കഴിഞ്ഞേ മറ്റാരും ഉണ്ടായിരുന്നുള്ളൂ..രാത്രികാലങ്ങളിൽ ,വെള്ളം ഉണ്ടോ എന്ന് ചോദിച്ചു വയൽ വരമ്പിൽ നിൽക്കാറുണ്ടെന്ന് കഥകൾ പ്രചരിച്ചു .കുട്ടികൾ എല്ലാവരും സന്ധ്യയ്ക്ക് മുന്നേ വീട് പറ്റി .ജനലിൽ കൂടി കയ്യിട്ടു കതകടക്കരുതെന്ന് സബീന ഞങ്ങളെ ഉപദേശിച്ചു .പിടിച്ചു വലിക്കാൻ സാധ്യതയുണ്ടത്രേ .ഞങ്ങൾ അത് അക്ഷരംപ്രതി അനുസരിച്ചു .പതിയെ പതിയെ അവളുടെ ഓർമ്മകൾ മാഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് എല്ലാവരെയും കിടിലം കൊള്ളിച്ചുകൊണ്ട് മറ്റൊരു മരണം നടക്കുന്നത് .സജു ആഞ്ഞിലി മരത്തിനു മുകളിൽ നിന്ന് വീണു മരിച്ചു .ഏതോ കിളി കുഞ്ഞിനെ പിടിക്കാൻ കയറിയതാണ് . സബീനയെ പോലുള്ളവർ വീണ്ടും പറഞ്ഞു ..കണ്ടോ ഞാൻ അന്നേ പറഞ്ഞില്ലേ അവളുടെ കൂട്ടുകാരെ മുഴുവൻ അവൾ കൊണ്ടുപോകും. ഞങ്ങൾ ശരിക്കും ഞെട്ടി. അബദ്ധത്തിൽ പോലും ഒറ്റയ്ക്ക് ആവാതിരിക്കാൻ ശ്രദ്ധിച്ചു .മരത്തിൽ കയറുന്നത് നിർത്തി .എന്തിന് , ജൂണിലെ മഴയിൽ നിറഞ്ഞൊഴുകുന്ന തോട്ടിൽ കുളിക്കാൻ പോലും ഭയന്നു. നീന്തലിലും  മീൻപിടുത്തത്തിലും ആരെയും കവച്ചുവെക്കുന്ന സലാമിന് ഇതെല്ലാം വെറും ഗ്രാസ് ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ ഞങ്ങളെയവൻ മീൻപിടിക്കാൻ വിളിച്ചു കൊണ്ട് പോകും . കരയിൽ നോക്കിയിരുന്നതല്ലാതെ ആരും വെള്ളത്തിലിറങ്ങിയില്ല . മുൻപ് വെള്ളത്തിലെ രാജാക്കന്മാരായിരുന്നവരാണ്. കുല വെട്ടിയ വാഴകൾ ചേർത്തുകെട്ടി ചങ്ങാടമുണ്ടാക്കി കളിക്കുന്ന ,കണ്ട പോട്ടിലൊക്കെ കൈ ഇടിച്ചു കയറ്റി മീൻ എന്നു കരുതി നീർക്കോലിയെ വരെ പിടിക്കുന്ന , മുകളിൽ നിന്ന് തുണി കഴുകുന്ന പെണ്ണുങ്ങളുടെ ഒഴുകിവരുന്ന തുണികൾ ഓടിച്ചെന്ന് പിടിക്കുന്ന ധീരൻമാർ .. പെണ്ണുങ്ങൾക്ക് വെള്ളത്തിലൂടെ ഓടാൻ ഭയമാണ് .കരയിൽ കയറി അവർ വിളിച്ചു പറയും എടാ സലാമേ ആ തുണിയിങ്ങ്  പിടിച്ചോ എന്ന്. കേട്ട പാട് ഞങ്ങളോടും .ആദ്യം പിടിക്കുന്നവനാണ് ഹീറോ. അങ്ങനെയാണ് ഞങ്ങൾ ഒഴുക്കിനെതിരെ ഓടാൻ പഠിച്ചത്.. ധൈര്യം ചോർന്നു പോയ വെറും ചണ്ടികളാണ് ഇപ്പോൾ യുവ തലമുറയുടെ പ്രതിനിധികളായ ഞങ്ങൾ .


         മഴ മാറി മാനം തെളിഞ്ഞു സുജാതയെ മാത്രമല്ല ബിജുവിനെയും ഞങ്ങൾ മറക്കാൻ തുടങ്ങി .അതാണല്ലോ മനുഷ്യൻ ..മറക്കാനുള്ള കഴിവ് ഇല്ലെങ്കിൽ തെണ്ടി പോയേനെ. ആകാശം തെളിഞ്ഞു നിന്ന ഒരു ദിവസം സലാം അവൻറെ മാമിയുടെ വീട്ടിൽ വിരുന്നു പോയി. അടുത്തുള്ള പുഴയിൽ തുണി കഴുകാൻ വീട്ടുകാർ പോയപ്പോൾ അവനും കൂടെ പോയി. വെള്ളം കണ്ടാൽ സലാമു ചാടും അതാണ് ശീലം .മുന്നിലേക്ക് പോകരുത് അടിയൊഴുക്ക് കാണും എന്ന് ആദ്യമേ അവർപറഞ്ഞതാണ് , കേട്ടില്ല .പുഴയുടെ നടുവിലേക്ക് ആരോ അവനെ വലിച്ചു കൊണ്ടുപോയി .കരയിലിരുന്നവർ നിലവിളിച്ച് ആളുകളെ കൂട്ടി. നീന്തൽ അറിയുന്നവർ എടുത്തുചാടി തിരഞ്ഞു ,സലാമിനെ കിട്ടിയില്ല.  മൂന്നുദിവസം കഴിഞ്ഞ് നേവിയുടെ നീന്തൽ വിദഗ്ധർ മരത്തിൻറെ വേരുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയപ്പോഴേക്കും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിലായിരുന്നു. നാട്ടിൽ കൊണ്ട് വന്നില്ല , അവിടെത്തന്നെ ഖബറടക്കി. ഭയം വീണ്ടും ഞങ്ങളെ പൊതിഞ്ഞു. വർഷങ്ങളോളം വെള്ളത്തിൽ മുങ്ങുമ്പോഴെല്ലാം മുങ്ങാംകുഴിയിട്ടു സലാം വരുന്നത് പോലെ തോന്നും. അങ്ങനെ വന്ന് ഭയപ്പെടുത്തുന്നത് അവൻറെ വിനോദമായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .ഇപ്പോഴവരെ ആരും ഒർക്കുന്നുണ്ടാവില്ല .വീട്ടുകാർക്ക് പോലും ആണ്ടറുതികളിൽ ഓർക്കാനുള്ള ചില തീയതികൾ മാത്രമായിരിക്കും അവരിപ്പോൾ..നിറയെ വെള്ളവുമായി ഒഴുകിയിരുന്ന തോടുകൾ
ഇപ്പോൾ വളരെ ശോഷിച്ചു പോയിരിക്കുന്നു .തോട്ടിൻകര വലിയ കോൺക്രീറ്റ് റോഡായി . പോസ്റ്റുകളിലെല്ലാം LED ബൾബുകൾ .വയലേലകൾ റബ്ബർ തോട്ടങ്ങളായി .മൃഗങ്ങളെ വളർത്താൻ ആർക്കും മിനക്കെടാൻ വയ്യ .ചതിയൻമാരായ പട്ടികൾ പഞ്ചായത്ത് പട്ടികളോട് ചേർന്ന് എങ്ങോ അലഞ്ഞ് നടന്ന് ചത്ത് കാണും .വയറൻ കുറേ നാൾ കുടി നിർത്തിയെങ്കിലും പിന്നേം തുടങ്ങി, ചട്ടമ്പി ചീത്ത വിളിയും .ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ഞങ്ങളെ ഓർമിപ്പിക്കാനെന്ന പോലെ സുജാതയുടെ കുഴിമാടം തുളസിച്ചെടികളേയും പേറി നിൽപുണ്ട് .തോടിനക്കരെ അവൾക്ക് കൂട്ടായി ജുവും .അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെയൊക്കെ അലഞ്ഞ് നടക്കുന്നുണ്ടാവണം .