ആകെ ഒരു കിലോമീറ്റർ വിസ്തീർണ്ണം പോലുമില്ലാത്ത ചെറിയൊരു ദ്വീപ് .പക്ഷെ വലിപ്പത്തിലെന്ത് കാര്യമെന്ന് ചോദിച്ച് കൊണ്ട് ഒരു പുച്ഛഭാവത്തിൽ അങ്ങനെ കിടക്കുകയാണവൾ .ഉള്ളിലൊരു വലിയ നിധിയും ഒളിപ്പിച്ചു കൊണ്ട് .ഞങ്ങൾ റോസ് ഐലന്റിലേക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു. ഒരു ചാക്ക് കൂടി എടുത്തോളാൻ .അതെന്തിന് ?നിധി കിട്ടിയാൽ കൊണ്ട് വരണ്ടേ ,അതിനാ ചാക്ക് .നിധിയോ ? കഥ കേട്ടതോടെ ,എങ്കി പിന്നൊന്നു ശ്രമിച്ചു കളയാം എന്ന് വിചാരിക്കാതിരുന്നില്ല .എന്തായാലും ചാക്കെടുത്തില്ല .കിട്ടിയാൽ എവിടേലും മാന്തി കുഴിച്ചിടാമെന്ന് കരുതി .അതു തന്നെയാണ് ജപ്പാൻകാർക്കും പറ്റിയ അബദ്ധം .രണ്ടാം ലോക മഹായുദ്ധ സമയം ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻകാർ ദ്വീപുകൾ പിടിച്ചെടുത്തു. റോസ് ഐലൻറ് അവരുടെ പട്ടാള ആസ്ഥാനമാക്കി മാറ്റി .യുദ്ധത്തിൽ കൊള്ളയടിച്ച വമ്പിച്ച നിധി അവർ ദ്വീപിൽ ഒളിപ്പിച്ചു .എന്നാൽ യുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ കുഴിച്ചിട്ട സാധനം മാന്തിയെടുക്കാനുള്ള സമയം കിട്ടിയില്ല .ജീവനും കൊണ്ടോടുമ്പോഴാ നിധി .പിന്നെപ്പോഴെങ്കിലും വന്നെടുക്കാമെന്ന് കരുതിക്കാണും. നയതന്ത്രതലത്തിൽ അവരിപ്പോഴും ശ്രമം തുടരുന്നുവെന്നാണ് പറയുന്നത് .രണ്ട് ദിവസത്തേക്ക് ദ്വീപൊന്ന് പാട്ടത്തിന് കൊടുക്കണം .പക്ഷെ നമ്മളല്ലേ ആൾക്കാർ ,നമുക്കു കിട്ടാത്തതിപ്പം അവൻമാര് കൊണ്ടു പോകണ്ടെന്ന് കരുതിയിട്ടാവും ഇതുവരെ അനുമതി കൊടുത്തിട്ടില്ല .
ഫീനിക്സ് ബേ ജട്ടിയിൽ നിന്ന് ബോട്ടിൽ റോസ് ഐലന്റിൽ എത്താം.സന്ദർശകർക്ക് നടന്ന് കാണാൻ പാതകൾ ഉണ്ട് .നഷ്ടപ്രതാപങ്ങളുടെ ശ്മശാന ഭൂമിയാണിപ്പോളിവിടം.
പഴയകാല പ്രതാപത്തിന്റെ അവശിഷ്ടങ്ങളാണ് ദ്വീപിലെങ്ങും. സംഗീതവും നൃത്തവും കൊണ്ട് ശബ്ദമുഖരിതമായിരുന്ന ബാള്‍ റൂം,ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വരവേറ്റിരുന്ന ഗസ്റ്റ് ഹൌസ്,പ്രാര്‍ത്ഥനാ മുഖരിതമായിരുന്ന പള്ളി, വെള്ളം ചൂടാക്കാന്‍ ഉപയോഗിച്ചിരുന്നകൂറ്റന്‍ ബോയിലറുകള്‍, വേലിയേറ്റത്തില്‍ നിറയുകയും വേലിയിറക്കത്തില്‍ വെള്ളം ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന സ്വിമ്മിഗ് പൂള്‍.കോടതി, സെക്രട്ടറിയേറ്റ് ,സെമിത്തേരി അങ്ങനെയങ്ങനെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍.
ഞങ്ങൾ ദ്വീപ് മുഴുവൻ ചുറ്റിനടന്ന് കണ്ടു .മണ്ണ് മൂടിയ ബങ്കറുകൾ .വാതിലില്ല ,തുരങ്കം വഴിയാണ് ഇതിൽ കയറുന്നത് .നമ്മളല്ല ,അത് ഉണ്ടാക്കിയവർ .ചെറിയൊരു ചതുരം മാത്രമാണ് വെളിയിൽ നിന്ന് കാണാവുന്ന തുറന്ന ഭാഗം .കപ്പലുകളെ തകർക്കാനുള്ള പീരങ്കി കുഴലുകൾ വെക്കാനുള്ളത് .കൊണ്ടു പോയ പൊതിച്ചോറുകൾ കടൽത്തീരത്തിരുന്ന് കഴിച്ചു .മണലിൽ എന്തോ കിടന്ന് തിളങ്ങുന്നു .നിധിക്കൂമ്പാരത്തിൽ നിന്ന് വെളിയിൽ വന്ന രത്നങ്ങളാവുമോ ?പല നിറങ്ങളിലുള്ള ,ഉരുണ്ടതും പരന്നതുമായ കല്ലുകൾ .നിങ്ങളാരും അസൂയപ്പെടണ്ട, കിട്ടിയത് വജ്രങ്ങളല്ല .മദ്യക്കുപ്പികൾ പൊട്ടിച്ച് കടലിലെറിഞ്ഞത് തിരയടിച്ച് ഷെയ്പായതാണ് .ഇവിടെ മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ചിലർ ഒളിച്ച് കൊണ്ടുവരാറുണ്ട് .സെമിത്തേരിയിൽ ഒരുപാട് കല്ലറകൾ .കൂടുതലും പേരുകൾ എഴുതിയിരിക്കുന്നത് സ്ത്രീകളുടേതാണ് ,കുട്ടികളുടേതുമുണ്ട് .നമ്മൾ മലയാളികളെപ്പോലെ ആദ്യകാല പ്രവാസികളായിരുന്നു ബ്രിട്ടീഷുകാർ .സുഗന്ധവ്യഞ്ജനങ്ങളും ,ആനക്കൊമ്പും ,വജ്രങ്ങളും ,മാജിക്കും മാത്രമല്ല ,കോളറയും വസൂരിയും പ്ലേഗുമൊക്കെയുള്ള നാടാണ് ഇതെന്ന് അവർ ഇവിടെ വന്നിട്ടാവാം അറിഞ്ഞത് .
രണ്ടാം ലോകമഹായുദ്ധം ബംഗാൾ ഉൾക്കടലിലെ തന്ത്രപ്രധാന പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകളേയും ബാധിച്ചിരുന്നു. ജപ്പാൻ ടോർപ്പിഡോകൾ പല ബ്രിട്ടീഷ് യുദ്ധക്കപ്പലുകളേയും കടലിൽ താഴ്ത്തി. ബ്രിട്ടീഷ് ശക്തികേന്ദ്രങ്ങളായിരുന്ന റങ്കൂണും സിങ്കപ്പൂരും വീണുകഴിഞ്ഞപ്പോൾ ജപ്പാൻ പട ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കു നീങ്ങി. അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു. പക്ഷേ അതിനുമുൻപെ- 1942 മാർച്ച് 3 ന് ആന്തമാൻ നിക്കോബാർ ദ്വീപുകൾ ജപ്പാന്റെ അധീനതയിലായി. ചീഫ് കമ്മീഷണർ ആയിരുന്ന വാട്ടർ ഫാളിനെ ജപ്പാൻകാർ സെല്ലുലാർ ജയിലിൽ തന്നെ തടവിലാക്കി. ബ്രിട്ടീഷ് സൈനികരേയും അവരുടെ ആളുകളേയും തടവുകാരായി പിടിച്ചു. ആ തടവുകാരെ കൊണ്ടു തന്നെ ദ്വീപിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജോലി ചെയ്യാത്തവർക്കും രക്ഷപെടാൻ ശ്രമിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകി. അങ്ങനെ നമ്മളെ അടിമകളാക്കാൻ ബ്രിട്ടീഷുകാരുണ്ടാക്കിയതൊക്കെ അവർക്ക് തന്നെ പണി കൊടുത്തുകൊണ്ട് ദ്വീപുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു. ഗതാഗതം നിലച്ചതോടെ ക്ഷാമവും രോഗങ്ങളും പെരുകി. ജപ്പാൻ പിന്മാറിയില്ല പകരം ദ്വീപുകൾ സുഭാഷ് ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായി 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ പ്രഖ്യാപിച്ചു. ഡിസംബർ 19-നു സുഭാഷ് ചന്ദ്രബോസ് ദ്വീപിലെത്തുകയും ഡിസംബർ 30 ന് ത്രിവർണ്ണപതാക ഉയർത്തുകയും ചെയ്തു . അങ്ങനെ ആദ്യമായി നമ്മൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിവിടെയാണ് .ഈ സ്ഥലത്താണ് ഇപ്പോൾ നേതാജീ സ്‌റ്റേഡിയം ഉള്ളത് .ഇവിടെത്തന്നെ NETAJI FLAG HOSTING MEMORIAL ഉം സ്ഥാപിച്ചിട്ടുണ്ട് .
അതിനിടെ ബ്രിട്ടീഷുകാർ ദ്വീപുകൾ തിരിച്ചുപിടിക്കാൻ തയാറെടുത്തു. 1945 ഒക്ടോബർ 7 ന് ബ്രിഗേഡിയർ സോളമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം എത്തി. 9 ന് ജപ്പാൻകാർ പൂർണ്ണമായും പിന്മാറി.
ബ്രിട്ടീഷുകാരേക്കാള്‍ കൊടിയ ക്രൂരതയാണ് ജപ്പാനികള്‍ ദ്വീപ് വാസികളോട് ചെയ്തത്. ബ്രിട്ടീഷ്കാരുമായ് ചേര്‍ന്ന് ചാരപ്പണി നടത്തുന്നുവെന്നാരോപിച്ച് അവര്‍ കൊന്നു തള്ളിയത് ആയിരങ്ങളെയാണ്.കൊല്ലാന്‍ എളുപ്പമായിരുന്നു,കടലില്‍ മുക്കി ക്കൊല്ലുക,അല്ലേല്‍ ഒരു തോണിയില്‍ കയറ്റി നടുക്കടലില്‍ കൊണ്ട്പോയി വെടി വെച്ച് കടലില്‍ വീഴ്‌ത്തുക.അവസാനം നേതാജി ഇടപെട്ടാണു ഈ ക്രൂരത അവസാനിപ്പിച്ചത്.
ഇന്ത്യന്‍ നേവിയുടെ കൈയിലാണ് റോസ് ഐലന്റ്. 0.6 സ്ക്വയര്‍ കിലോമിറ്ററാണ് ദ്വീപിന്റെ വിസ്തീര്‍ണം. കടലെടുത്ത് പോയതാണ് ബാക്കി ഭാഗം മുഴുവന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഭൂകമ്പത്തില്‍ ദ്വീപ് രണ്ടായി പിളര്‍ന്ന് വലിയ കഷ്ണം കടലിനടിയിലേക്ക് പോയി അവശേഷിച്ച ഭാഗത്തിന്റെ അടിയിലേക്ക് വിലങ്ങനെ തള്ളിക്കയറി നിന്നു. അതുകൊണ്ട് ഇന്ന് ദ്വീപിന്റെ ഒരുഭാഗം കുത്തനെ കയറ്റമാണ്. ദ്വീപിന്റെ ഈ പ്രത്യേകതയാണ് പിന്നീട് സുനാമി വന്നപ്പോള്‍ പോര്‍ട്ട് ബ്ലെയറിണെ രക്ഷിച്ചത്. കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗത്ത് വന്നിടിച്ച് ശക്തി കുറഞ്ഞ സുനാമിത്തിരയാണു പോര്‍ട്ട് ബ്ലെയറിലേക്ക് നീങ്ങിയത്.
ദ്വീപിൽ നിന്ന് വൈകിട്ടോടെ എല്ലാവരും തിരിച്ച് പോകണം .പിന്നെ നേവിക്കാരും ഉദ്യോഗസ്ഥരും കുറേ മാനുകളും മയിലുകളും മാത്രം അവശേഷിക്കും .തിരിച്ച് പോകുമ്പോൾ ഓർമക്കായി എനിക്കൊരു നിധി കിട്ടി .ഒരു മയിൽ പീലി .
റോസ് ഐലന്റിന് തൊട്ടടുത്താണ് വൈപ്പര്‍ ഐലന്റ്. കൈയും കാലും ചങ്ങലക്കിട്ട തടവുകാരെ മാടുകളെ പോലെ പണിയെടുപ്പിക്കാന്‍ കൊണ്ട് വരുമായിരുന്നത്രെ ഇങ്ങോട്ട്. കൊടും യാതനകളാണ് അവര്‍ അനുഭവിച്ച് തീര്‍ത്തത്. ഈ ദ്വീപില്‍ ആകെയുള്ളത് ഒരു ജെയിലും തൂക്കുമരവും മാത്രമാണ്. ഇത് സ്ത്രീകളുടെ ജെയിലായിരുന്നു . കടലിനഭിമുഖമായി നില്‍ക്കുന്ന ആ തൂക്കുമരം വല്ലാത്തൊരു കാഴ്ചയാണ് .
ഇന്ത്യയിലെ ഒരേയൊരു അഗ്നിപർവതം ഉള്ളതും ആൻഡമാനിലാണ് -ബാരൻ ഐലന്റ് .ബോട്ട് ദ്വീപിലടിപ്പിക്കില്ല.
പ്രിയപ്പെട്ടവരേ ,അധികം വലിച്ച് നീട്ടുന്നില്ല .ശാന്തവും സുന്ദരവുമായ സ്ഥലങ്ങൾ ,ബീച്ചുകൾ, വനങ്ങൾ .ഇന്ത്യയിലൊരു പക്ഷേ കുറ്റകൃത്യങ്ങൾ ഒട്ടുമില്ലാത്ത അപൂർവ്വം സ്ഥലങ്ങളിലൊന്ന് ഇവിടെയാവും .കാരണം പിടിക്കപ്പെടും എന്നത് തന്നെ .എങ്ങോട്ട് രക്ഷപെടാൻ .അനാർക്കലി എന്ന സിനിമയിൽ പൃഥിരാജ് കടൽതീരത്ത് കിടക്കുന്നത് പോലെ ,നമുക്ക് ശാന്തമായ തീരങ്ങളിൽ കിടക്കാം .(സിനിമ ലക്ഷദ്വീപിലാണ് ) .Jet ski , kayaking, banana ride, glass bottom boat ൽ കടൽ ജീവികളെ കണ്ട് യാത്ര ,semi submarine ride, snorkeling, skuba diving,sea walk , trekking, പക്ഷി നിരീക്ഷണം തുടങ്ങി പലവിധ വിനോദങ്ങൾ .
Anthropological museum,
Fisheries museum ,
Samudrika(Naval Marine) museum, Zoological Survey of India museum , Forest museum എന്നിവ
പോർട്ട് ബ്ലയറിൽ തന്നെ ഒറ്റ ദിവസം കൊണ്ട് കാണാവുന്നവയാണ് .
അത്ഭുതമാണ് ആൻഡമാൻ .ഒരു ഭാഗത്ത് ഇപ്പോഴും ശിലായുഗ കാലഘട്ടത്തിലേതുപോലെ ജീവിക്കുന്ന ആദിമവാസികൾ .മറുവശത്ത് എല്ലാ സൗകര്യങ്ങളോടെയും ജീവിക്കുന്ന ആധുനിക മനുഷ്യർ. സ്വാതന്ത്ര്യ സമരചരിത്രത്തിലെ മറക്കാനാവാത്ത ഒരേട് ,അതിവിടെയാണ് .ഇന്ത്യയിൽ എണ്ണപ്പനത്തോട്ടം (oil palm) ഉള്ളത് എന്റെ നാട്ടിൽ മാത്രമാണെന്നായിരുന്നു ധാരണ .എന്നാൽ ആൻഡമാനിലുമുണ്ട് ഒരു ദ്വീപ് നിറയെ എണ്ണപ്പനത്തോട്ടവും ,ഫാക്ടറിയുമെന്നറിഞ്ഞത് ഒരത്ഭുതമായിരുന്നു .
ഒരു മാസത്തിൽ കൂടുതൽ ഞാനവിടെ (എണ്ണപ്പനത്തോട്ടത്തിലല്ല )കറങ്ങി നടന്നു .ഒരുപാട് പേരെ കൂട്ടുകാരായി കിട്ടി .ഒരുപാട് കല്യാണങ്ങൾക്ക് പോയി ആഘോഷിച്ചു .5 മിനിറ്റ് കൊണ്ട് വീട്ടിലെത്താൻ പറ്റുന്ന ലാസ്റ്റ് ബോട്ട് കിട്ടാത്തതിനാൽ രണ്ട് ബസ് മാറിക്കേറി കിലോമീറ്ററുകൾ യാത്ര ചെയ്ത് വീട് പിടിക്കേണ്ടി വന്നിട്ടുണ്ട് .കടൽ തീരത്തിരുന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചു .വരാൻ നേരം അവരെയൊക്കെ പിരിയുന്ന സമയം ചങ്ക് പറിക്കുന്ന വേദന .വരും ,ഞാനിനിയും വരുമെന്ന് പറഞ്ഞ് കൊടുത്ത വാക്ക് പാലിക്കാൻ ഇതുവരെയായില്ല .പ്രവാസത്തിന്റെ ചുരുക്കം അവധി ദിനങ്ങളിൽ എപ്പോഴും തിരക്കുകളായിരുന്നു .ഇതിനിടെ അവരിൽ പലരും നാട്ടിൽ പലതവണ വന്നു പോയി .അന്നത്തെ കുഞ്ഞുങ്ങൾ യുവാക്കളായി ,പലർക്കും കുഞ്ഞുങ്ങളുമായി .കറങ്ങി നടന്ന സ്ഥലങ്ങളിപ്പോഴും മനസിലുണ്ട് .ബംബൂ ഫ്ലാറ്റ് ,പാനിക്കാട് ,ചുന്നാബത്ത, വിംബർലി ഗഞ്ച് ,തുഷ്നാബാദ് അങ്ങനെ കുറേ സ്ഥലങ്ങൾ .പോകണം ഒരിക്കൽ കൂടിയെങ്കിലും .കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ ,ഇപ്പോൾ പുതിയ വീടിന്റെ മുറ്റത്തിരുന്ന് ചൂണ്ടയിടാം നീ വരുന്നില്ലേ എന്ന് മാമി ചോദിക്കുന്നു .പോകണം ചൂണ്ടയിടാൻ മാത്രമല്ല ,ഞങ്ങളിൽ നിന്ന് എന്നന്നേക്കുമായ് യാത്രപറഞ്ഞ് പോയ മാമായുടെ ഖബർ സിയാറത്ത് ചെയ്യാനും .നമ്മളെല്ലാവരും ഒരർത്ഥത്തിൽ യാത്രക്കാരാണല്ലോ .ആ യാത്ര അവസാനിക്കുന്നതിന് മുൻപ് ഈ ലോകത്ത് കഴിയുന്നിടത്തോളം യാത്ര ചെയ്യുക .പ്രകൃതിയെയും മനുഷ്യരെയും ജീവജാലങ്ങളെയും അടുത്തറിയുക .എന്റെ പ്രിയപ്പെട്ട മാമായുടെ ഓർമകൾക്ക് മുൻപിൽ ഈ ഓർമക്കുറിപ്പുകൾ സമർപ്പിച്ചു കൊണ്ട് തത്കാലം നിർത്തുന്നു .യാത്ര ചെയ്യാൻ നിങ്ങൾക്ക് മനസ്സിലൊരാഗ്രഹം തോന്നുന്നുവെങ്കിൽ ഞാൻ കൃതാർത്ഥനായി .നന്ദി ,നമസ്കാരം .