അവനൊന്നു നോക്കി ,അവളവനെയും നോക്കി .ആ ബസ്സ്റ്റോപ്പിൽ അവരെ വേറാരും നോക്കുന്നുമില്ല .
കുറേ നാളായി ഈ നോട്ടം തുടങ്ങീട്ട് .ഇങ്ങനെ പോയാൽ ഇതെങ്ങും എത്തില്ലെന്നവൾക്ക് തോന്നി .അവന് നാണമായിരിക്കും .എന്തായാലും പറയുക തന്നെയെന്ന് ഉറപ്പിച്ചു .
ഒരു വൈകുന്നേരം അയാളുടെയടുത്ത് ചെന്ന് അവൾ പറഞ്ഞു - എനിക്ക് ചേട്ടനെ ഇഷ്ടമാണ് .
ഏതൊരു യുവാവിനെയും പോലെ അയാളാദ്യമൊന്ന് ഞെട്ടി .(പെണ്ണുങ്ങളിങ്ങോട്ട് വന്ന് എന്തേലും പറഞ്ഞാ ആരായാലും ഞെട്ടും) പിന്നെ സമചിത്തത വീണ്ടെടുത്തു കൊണ്ട് അയാൾ പറഞ്ഞു
- നീ ഈ കാണിച്ചത് ഒട്ടും ശരിയായില്ല .ഇതാണോ നമ്മുടെ സംസ്കാരം .നിനക്ക് നാണമില്ലേ .ശരി നിനക്ക് ഞാൻ ചില ഉപദേശങ്ങൾ തരാം .ദയവായി കിടക്കുന്നതിന് മുൻപ് നീ ഇത് വായിക്കണം .നിനക്ക് ലക്ഷ്യത്തിലെത്താം .
അയാളൊരു കടലാസിൽ എന്തോ കുത്തിക്കുറിച്ച് മടക്കി അവളുടെ കൈയിൽ പിടിപ്പിച്ചു .
പാവം അവൾക്ക് ചത്താ മതിയെന്ന് തോന്നിത്തുടങ്ങി .നാണക്കേട് ,മാനഹാനി .വേണ്ടായിരുന്നു .എങ്കിലും അയാൾ അങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല .ദുഷ്ടൻ ,ഇതിനാണോ അവൻ എന്നും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചത് .അല്ലേലും ഈ ആണുങ്ങൾ ഇങ്ങനാ .
അവളുടെ കണ്ണുകൾ ആലോചിക്കും തോറും നിറഞ്ഞൊഴുകി .അത്താഴം കഴിക്കാൻ തോന്നുന്നില്ല . ബെഡ് റൂമിലെത്തി കതകടച്ച് കട്ടിലിലേക്ക് വീണു. തലയിണയിൽ മുഖം അമർത്തി കുറേ നേരം കിടന്നു കഴിഞ്ഞപ്പോഴാണ് അയാൾ കൊടുത്ത പേപ്പറിനെക്കുറിച്ചവളോർത്തത് .എന്തായിരിക്കും അവന്റെ ഉപദേശം .എന്തായാലും നോക്കിയേക്കാം .
ബാഗിൽ നിന്ന് പേപ്പറെടുത്ത് അവൾ അത് നിവർത്തി .അതിൽ ഇങ്ങനെ എഴുതിയിരുന്നു - മണ്ടീ എന്റെ ഭാര്യ പുറകിൽ നിൽക്കുന്നത് കണ്ടില്ലേ ? അപ്പോഴാണോ ഇതൊക്കെ പറയാൻ കണ്ട സമയം .വിഷമിക്കണ്ട എന്റെ മൊബൈൽ നമ്പർ - 944....... 61.
please call me .
26 March 2017
പ്രേമം
അവസ്ഥ
എടീ എന്തൊക്കെയുണ്ട് വിശേഷം ? ഇന്നലെ അവധിയൊക്കെ ആഘോഷിച്ചോ ?
ഓ ... എന്തു വിശേഷം ,എന്ത് അവധി .എപ്പോഴും സംഭവിക്കുന്ന പോലെ ദുരന്തം തന്നെ ഇന്നലെയും .അങ്ങേര് കണ്ട ചായക്കടയിലൊക്കെ പോയിരുന്ന് കണ്ണീ കണ്ടവൻമാരോട് വർത്താനോം പറഞ്ഞ് ,കേറി വന്ന് ഉണ്ടാക്കി വെച്ചിരുന്നതൊക്കെ കേറ്റീട്ട് പോയിക്കിടന്നുറങ്ങി ,അത്ര തന്നെ .
ആട്ടെ ,നിനക്കെങ്ങനെയുണ്ടായിരുന്നു ഇന്നലെ ?
എനിക്ക് മറക്കാൻ പറ്റാത്ത സന്തോഷത്തിന്റെ ദിവസമായിരുന്നു .അദ്ദേഹം എന്നെയും കൂട്ടി പുറത്ത് പോയി .ഹോട്ടലിൽ നിന്ന് അടിപൊളി ഭക്ഷണം കഴിച്ചു .എന്നിട്ട് ഞങ്ങൾ മിന്നാമിനുങ്ങുകളെയും നക്ഷത്രങ്ങളെയും കണ്ടു കൊണ്ട് നിലാവിൽ കൈകൾ കോർത്ത് വീടു വരെ നടന്നു .അവിടെ അദ്ദേഹം എല്ലാ റൂമുകളിലും മെഴുകുതിരി കൊളുത്തിവെച്ചു .ജനലുകൾ തുറന്നിട്ട് കാറ്റേറ്റ് കിടന്നുറങ്ങി .
മറ്റൊരിടത്ത് അവരുടെ ഭർത്താക്കൻമാർ കഴിഞ്ഞ ദിവസത്തേ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് .
അളിയാ ,ഇന്നലെ ശരിക്കും എൻജോയ് ചെയ്ത ടാ .ജംഗ്ഷനിലെ ചായക്കടയിൽ നാട്ടുകാരും കൂട്ടുകാരുമൊക്കെയായി ബഹു രസമായിരുന്നു .വീട്ടിൽ ചെന്നപ്പോൾ ഭാര്യ നല്ല ഫുഡ് ഉണ്ടാക്കി വെച്ചിരിക്കുന്നു .തിന്നിട്ട് കിടന്ന് സുഖമായിട്ടുറങ്ങി .
നീയോ ?
ഒന്നും പറയണ്ട .ഒരു മുടിഞ്ഞ ദിവസമായിപ്പോയി ഇന്നലെ .കറണ്ട് ബില്ലടക്കാൻ മറന്ന കാരണം ഫ്യൂസ് അവൻമാര് ഊരി .ആകെ ഇരുട്ടായത് കൊണ്ട് ഭക്ഷണം പുറത്ത് നിന്നാക്കി .മുടിഞ്ഞ തീറ്റി കാരണം ബില്ലടച്ച് കഴിഞ്ഞപ്പം കൈയിലുള്ള പണവും തീർന്നു .പിന്നെ ഇരുട്ടത്ത് വീട് വരെ നടന്നു .അടുത്തുള്ള കടയിൽ നിന്ന് ഒരു കൂട് മെഴുകിതിരിയും വേടിച്ച് കത്തിച്ച് ,കൊതുകുകടിയും കൊണ്ട് കിടക്കേണ്ടി വന്നു .
MORAL: PRESENTATION DOES MATTER… NO MATTER WHAT THE REALITY IS.
14 March 2017
Dear I always remember you
Dear I Always Remember You
ഇതാണത്രെ ഡയറി എന്നതിന്റെ പൂർണ രൂപം .ഇപ്പോഴും ഡയറി എഴുതുന്നവരുണ്ടോ എന്നറിയില്ല .പക്ഷെ ഓൾഡ് ജനറേഷനിലെ ചിലരെങ്കിലും ഡയറിയെഴുത്ത് ശീലമാക്കിയവരാവും .ഇന്നത്തെപ്പോലെ ലൈക്ക് കിട്ടാൻ വേണ്ടിയല്ല ,പിന്നീടെന്നെങ്കിലും വായിച്ച് രസിക്കാൻ ,ഓർമകൾ അയവിറക്കാൻ. അതൊരു രസമുള്ള അനുഭൂതിയാണ് .പക്ഷെ ആ ഡയറി മറ്റാരെങ്കിലും വായിച്ചാൽ ...? അതോടെ തീർന്നു നമ്മുടെ പൊങ്ങച്ചം .ഓരോ പ്രായത്തിലും വ്യത്യസ്തമായ ചിന്താഗതിയും അഭിപ്രായങ്ങളും തീരുമാനങ്ങളും മാറിക്കൊണ്ടേയിരിക്കും .അതു ഡയറിയിലും പ്രതിഫലിക്കും .വർഷങ്ങൾക്ക് ശേഷം അത് വായിക്കുന്ന നമുക്ക് തന്നെ ചിരി വരും .
അങ്ങനെയൊരു ചിരിയാണ് എന്റെ ഡയറികൾ കത്തിക്കാൻ കാരണമായത് .PDC ക്ക് പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് എനിക്കൊരു ഡയറി സമ്മാനിക്കുന്നത് .ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നെ അത് ശീലമായി .2003 ൽ ആദ്യമായി "ഗുൾഫിൽ "വരുന്നത് വരെ എഴുതിയ ഡയറികളും വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും മാഗസിനുകളും കുറെ കാർട്ടൂണിലാക്കി വെച്ചു.
വർഷങ്ങൾ കടന്നു പോയി .ഇനിയാണ് കഥ .
ഒരു പൊട്ടിച്ചിരി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കുമ്പോൾ ഭാര്യ .ഒരു പുസ്തകം വായിച്ച് ചിരിക്കുകയാണ് .നിർത്താതെയുള്ള ചിരി .ഓ വല്ല വേളൂരോ ,തോമസ് പാലയുടെയോ നോവലായിരിക്കും. ഒന്നുകൂടി പുറംചട്ട നോക്കി "മലയാള മനോരമ" ഡയറി .പടച്ചോനെ ചതിച്ചോ ? വല്ലതും കണ്ടു പിടിച്ചോ ? ഏയ് വഴിയില്ല ,അതൊക്കെ കല്യാണത്തിന് മുൻപ് തന്നെ കീറിക്കളത്ത് എഡിറ്റ് ചെയ്തതാണല്ലോ .ഇനി ആണെങ്കിൽ തന്നെ പൊട്ടിക്കരച്ചിലല്ലേ വരേണ്ടത്? പിടിച്ച് വാങ്ങി നോക്കി .ഒ.വി വിജയനും ,സുകുമാർ അഴീക്കോടിനും ,വി.കെ .എന്നിനും പോലും മനസ്സിലാവാത്ത ,കടിച്ചാൽ പൊട്ടാത്ത എന്റെ മലയാള സാഹിത്യം വായിച്ചാണ് ഈ പരിഹാസം .അന്ന് തന്നെ എല്ലാ ഡയറികളും തപ്പിയെടുത്തു കീറി കൂട്ടിയിട്ട് കത്തിച്ചു .മലയാളം വായിച്ചു തുടങ്ങിയ മോന്റെ പൊട്ടിച്ചിരി കൂടി സഹിക്കാൻ വയ്യ .
03 March 2017
മനോഹരമായ പാതകൾ
(കടപ്പാട്: ഇന്ദിര - അഴിമുഖം)